പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാരുടെ സംഘടനകള്‍. ദില്ലി ജന്തർമന്ദിറില്‍ ദില്ലി മെഡിക്കല്‍ അസോസിയേഷൻ നടത്തിയ പ്രതിഷേധത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.
അതേസമയം ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയെപ്പറ്റി പഠിക്കാൻ പുതിയ സമിതിയെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു
ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ 24 മണിക്കൂർ നീണ്ട പ്രതിഷേധം നാളെ രാവിലെ 6 മണിവരെ തുടരുന്ന സാഹചര്യത്തിലാണ് ദില്ലി മെഡിക്കല്‍ അസോസിയേഷന്റ നേതൃത്വത്തില്‍ വിവിധ ആശുപത്രികളിലെ ഡോക്ടമാരുടെ സംഘം ദില്ലി ജന്തർ മന്ദിറിലും പ്രതിഷേധിച്ചത്.
ഡോക്ടർമാരുടെ സുരക്ഷ ആവശ്യപ്പെട്ടും കൊല്ലാപ്പട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാക്കണമെന ആവശ്യം ഉന്നയിച്ച നടത്തിയ പ്രതിഷേധത്തില്‍ നൂറിലധികം ഡോക്ടമാരാണ് അണിനിരന്നത്. പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഡോക്ടർമാരുടെ സുരക്ഷസംബന്ധിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവിന്റെ വിശ്വാസ്യതയും പ്രതിഷേധിക്കാർ ചോദ്യം ചെയ്തു. ഇത് സംബന്ധിച്ച് രേഖാമൂലം ഉറപ്പ് ലഭിക്കണമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കൊല്ലാപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ചൂണ്ടിക്കാണിച്ച് ഐഎം.എ പ്രധാനമന്ത്രിക് കത്തയച്ചിട്ടുണ്ട്. ഡോക്ടർമാർ പ്രതിഷേധമവസാനിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും സമരം ശക്തമാക്കാനാണ് ഡോക്ടർമാരുടെ സംഘടനകളുടെ തീരുമാനം. അതിനിടെ സംഭവത്തില്‍ മമത ബാനർജിയെ വിമർശിച്ച് 2012 ല്‍ ദില്ലിയില്‍ കൂട്ട ബലാത്സഗരത്തിനിരയായ നിർഭയയുടെ അമ്മ രംഗത്ത് വന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ മമത പരാജയപ്പെട്ടു.
കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ തന്‍റെ അധികാരം ഉപയോഗിക്കുന്നതിന് പകരം പ്രതിഷേധം നടത്തി ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നുവെന്നും നിർഭയയുടെ അമ്മ ആശാദേവി ജനകീയ വാർത്തയോട് പ്രതികരിച്ചു. അതേസമയം സംഭവത്തില്‍ സി ബി ഐ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ ട്രെയിനി ഡോക്ടർമാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കാമെന്നാണ് സൂചന.



